ഈയുഗം ന്യൂസ്
June 22, 2026 Monday 11:41:01am
ദോഹ: ഖത്തറിലെ റാസ് ലഫാനിൽ പ്രധാന പ്രകൃതിവാതക ടെർമിനലിൽ ഞായറാഴ്ച രാത്രി ഉണ്ടായ ഉഗ്ര സ്ഫോടനം നടന്നത് യുദ്ധസമയത്ത് ഇറാൻ ആക്രമിച്ച പ്ലാന്റിലാണെന്നും തൊഴിലാളികൾ അവിടെ പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നതെന്നും അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിലും ശേഷം നടന്ന തീപിടുത്തത്തിലും കുറഞ്ഞത് 54 പേർക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
മരണം സംഭവിച്ചരിക്കാനാണ് സാധ്യത.
സ്‌ഫോടനത്തിന്റെ ശബ്ദം റാസ് ലഫാൻ നഗരത്തിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ദോഹയിൽ കേട്ടതായി നിരവധി പ്രദേശവാസികൾ പറഞ്ഞു.
“യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നതിനിടെ, ഖത്തർ തങ്ങളുടെ കയറ്റുമതി ടെർമിനൽ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഞായറാഴ്ച രാത്രി ആ ജോലിക്കിടെ ബർസാൻ ഗ്യാസ് കേന്ദ്രത്തിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ എനർജി പറഞ്ഞു,” അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പറയുന്നു.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഗ്യാസ് ഉത്പാദനം ഖത്തർ നിർത്തിവച്ചിരുന്നു.
സ്ഫോടനത്തിന് കാരണം ഒരു "സാങ്കേതിക പ്രശ്നമാണ്" എന്നും പൊതുജന സുരക്ഷയ്ക്ക് ഒരു ഭീഷണിയുമില്ലെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
സ്ഫോടനം നടന്ന ബർസാൻ ഗ്യാസ് പ്ലാന്റിന് പ്രതിദിനം 1.4 ബില്യൺ ക്യുബിക് അടി (ബിസിഎഫ്ഡി) ശേഷിയുണ്ട്, ഖത്തറിലെ ലോക്കൽ മാർക്കറ്റിലും വ്യാവസായിക മേഖലയ്ക്കും വൈദ്യുതി ഉൽപാദന മേഖലയ്ക്കും ഗ്യാസ് വിതരണം ചെയ്യുന്നത് ഈ പ്ലാന്റിൽ നിന്നാണ്.