// // // */
ഈയുഗം ന്യൂസ് ബ്യൂറോ
May 01, 2018 Tuesday 05:51:09pm
ന്യൂ യോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഭരണകൂടം മുന്നോട്ടുവച്ച സമാധാനത്തിനുള്ള വ്യവസ്ഥകൾ പാലസ്തീൻ നേതാക്കൾ അംഗീകരിക്കണമെന്ന് യു.എസിലുള്ള ജൂത സംഘടനകളുടെ തലവന്മാരോട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂയോർക്കിൽ ജൂത സംഘടനകളുടെ നേതാക്കളുമായി മാര്‍ച്ചിൽ നടന്ന കൂടിക്കാഴ്ചയിൽ ബിൻ സൽമാൻ പലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസിനെ വിമർശിച്ചുവെന്ന് ഇസ്രായേൽ ടെലിവിഷൻ ചാനൽ 10 വാര്‍ത്ത കൊടുത്തതായി അൽ-ജസീറ ന്യൂസ് പറയുന്നു.
"കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിൽ പലസ്തീൻ നേതൃത്വം പല അവസരങ്ങളും നഷ്ടപ്പെടുത്തുകയും, അവർക്ക് നൽകിയ എല്ലാ സമാധാന നിർദേശങ്ങളും തള്ളിക്കളയുകയും ചെയ്തു," എന്ന് ബിൻ സൽമാൻ അഭിപ്രായപ്പെട്ടതായി ചാനൽ 10ന്റെ മുതിർന്ന ലേഖകൻ പറഞ്ഞു.
പലസ്തീനികൾ ഈ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചർച്ചകള്‍ തുടങ്ങാൻ തയ്യാറാവുകയും വേണം അല്ലെങ്കിൽ പരാതിപ്പെടൽ നിർത്തുകയും, മിണ്ടാതിരിക്കയും ചെയ്യണം എന്ന് ബിൻ സൽമാൻ തുടര്‍ന്നു പറഞ്ഞതായി റിപ്പോര്‍ട്ട് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ, അന്താരാഷ്ട്ര വിമർശനം പരക്കെ ഏറ്റുവാങ്ങിക്കൊണ്ട്, ട്രുംപ് ഇസ്രയേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിച്ചു.