ഈയുഗം ന്യൂസ്
November 08, 2020 Sunday 10:05:30am
ദുബായ്: യു.എ.ഇ യിൽ വ്യക്തിസ്വാതന്ത്ര്യങ്ങൾ അനുവദിച്ചുകൊടുക്കുന്നതിന്റെ ഭാഗമായി ഇസ്ലാമിക നിയമങ്ങളിൽ പരിഷ്കരണമേർപ്പെടുത്തി. വിവാഹിതരല്ലാത്തവർക്ക് ഒരുമിച്ചു താമസിക്കുന്നതിനും മദ്യ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും ഇതുവഴി സാധിക്കും.
രാജ്യത്തെ നിക്ഷേപ അന്തരീക്ഷവും നിയമവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.
യു.എസ് നേതൃത്വത്തിൽ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിനു പിന്നാലെയാണ് യു.എ.ഇ സുപ്രധാനമായ മറ്റൊരു തീരുമാനം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേലീ വിനോദസഞ്ചാരികളെയും ഇസ്രായേലീ നിക്ഷേപവും ആകർഷിക്കുന്നതിനു യു.എ.ഇ യുടെ നിയമപരിഷ്കാരം സഹായകരമാവുമെന്നാണ് വിലയിരുത്തൽ.
മദ്യ ഉപഭോഗത്തിനുള്ള പിഴ റദ്ദാക്കൽ, 21 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർക്ക് മദ്യം വിൽക്കാനോ സൂക്ഷിക്കാനുള്ള അനുമതി തുടങ്ങിയ പരിഷ്കാരങ്ങളും നിയമ പരിഷ്കരണത്തിലൂടെ സാധ്യമായിട്ടുണ്ട്.
നേരത്തേ മദ്യം വാങ്ങുന്നതിനും വീടുകളിലേക്കു കൊണ്ടുപോവുന്നതിനും വ്യക്തികൾക്ക് ലൈസൻസ് ആവശ്യമായിരുന്നു.
വിവാഹിതരല്ലാത്ത സ്ത്രീക്കും പുരുഷനും ഒന്നിച്ചുകഴിയുന്നതിനും നിയമപരിഷ്കരണം അനുവാദം നൽകിയിട്ടുണ്ട്.
ദുരഭിമാനകൊലകൾക്ക് കർശനമായ ശിക്ഷയാണ് നിയമപരിഷ്കാരം വ്യവസ്ഥ ചെയ്യുന്നതെന്ന് ദ നാഷനൽ റിപോർട്ട് ചെയ്യുന്നു. അതേസമയം ഇതിനു പുറമേ സ്ത്രീകൾക്കെതിരേ ഏതൊരു അതിക്രമങ്ങൾക്കും കടുത്ത ശിക്ഷയുണ്ടാവും.
പ്രവാസികൾ ഏറെയുള്ള രാജ്യമായതിനാൽ വിദേശികൾക്ക് വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങൾക്ക് ഇസ്ലാമിക കോടതികളെ ഒഴിവാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
രണ്ടരക്കോടി സന്ദർശകരെ പ്രതീക്ഷിക്കുന്ന വേൾഡ് എക്സ്പോക്ക് വേദിയാവുന്ന യു.എ.ഇ ഇതിനു മുന്നോടിയായാണ് നിയമപരിഷ്കാരം പ്രഖ്യാപിച്ചതെന്നും ശ്രദ്ധേയമായി.